ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇസ്ലാമാബാദിനടുത്ത് വിവാഹവീട്ടിലുണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ നവവരനും വധുവും ഉൾപ്പെടെ എട്ടുപേർ മരിച്ചു. ഇസ്ലാമാബാദിലെ ക്രിസ്ത്യൻ കോളനിയിൽ പ്രാദേശികസമയം ഇന്നലെ പുലർച്ചെ ഹാനിഫ് മസിഹ് എന്നയാളുടെ വീട്ടിലായിരുന്നു സംഭവം.
ഹാനിഫിന്റെ മകന്റെ വിവാഹം ശനിയാഴ്ചയായിരുന്നു. വൈകുന്നേരം നടന്ന വിവാഹസൽക്കാരത്തിനും ആഘോഷങ്ങൾക്കുംശേഷം പുലർച്ചെ മൂന്നിനാണ് കുടുംബാംഗങ്ങൾ ഉറങ്ങാൻ കിടന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീഴുകയും ഭിത്തികൾ ചിതറിത്തെറിക്കുകയും ചെയ്തു.
പാചകവാതകം ചോർന്ന് മുറികളിലേക്കു വ്യാപിക്കുകയും വൻ സ്ഫോടനമുണ്ടാകുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. തൊട്ടടുത്തുള്ള മൂന്ന് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.